Sports
2026 ഫിഫ ലോകകപ്പിൽ ഗോളടിമേളംതീർത്ത് ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിനു തുടക്കമിട്ട് സൂപ്പർതാരങ്ങൾ. കരിയറിന്റെ അവസാനഘട്ടത്തിലും വിസ്മയം തീർക്കുന്ന ലയണൽ മെസി, ഫ്രാൻസിന്റെ പുതിയ അധ്യായം കുറിക്കുന്ന കിലിയൻ എംബാപ്പെ, ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കിയ ഏർലിംഗ് ഹാലൻഡ് എന്നിവരെല്ലാം ആദ്യ മത്സരങ്ങളിൽ തന്നെ വെടിപൊട്ടിച്ചുകഴിഞ്ഞു.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള "ഗോൾഡൻ ബോൾ', ഗോളടിവീരനുള്ള "ഗോൾഡൻ ബൂട്ട്' പുരസ്കാരങ്ങൾക്കുള്ള പോരാട്ടത്തിന് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇന്നിറങ്ങും.
ഇന്നലെ ആദ്യംതട്ടകത്തിൽ കയറിയ കിലിയൻ എംബാപ്പെ കരുത്തരായ സെനഗലിനെതിരേ ഇരട്ടഗോളുകളുമായാണു വേട്ടയ്ക്കു തുടക്കമിട്ടത്. ലോകകപ്പിൽ സാക്ഷാൽ ലിയോ മെസിയെ മറികടന്ന് 14 ഗോളുകളുമായി എംബാപ്പെ ലോകകപ്പ് ഗോളെണ്ണത്തിൽ മിറോസ്ലാവ് ക്ലോസെയ്ക്കും റൊണാൾഡോ നസാരിയോയ്ക്കും പിന്നാലെ മൂന്നാമതെത്തി.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ അൾജീരിയക്കെതിരേ കളത്തിലിറങ്ങിയ മെസി തകർപ്പൻ ഹാട്രിക്ക് ഗോളുമായാണ് മുപ്പത്തിയട്ടിന്റെ ബാല്യം അറിയിച്ചത്. വടക്കേ അമേരിക്കൻ ലോകകപ്പിനു പന്തുരുളും മുൻപ് ലോകകപ്പിലാകെ 13 ഗോളായിരുന്നു മെസിയുടെ സമ്പാദ്യം.
അൾജീരിയക്കെതിരായ ഹാട്രിക്കോടെ മെസി ലോകകപ്പ് ഗോൾവേട്ടക്കാരിൽ ജർമൻ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പം ഒന്നാംസ്ഥാനത്തേക്കു കുതിച്ചെത്തി. റിക്കാർഡ് ബുക്കിൽ തനിച്ചു പേരെഴുതാൻ മെസിക്ക് ഇനി ഒരു കളികൂടി ധാരാളം.
ഇത്തവണ ഗോൾഡൻ ബൂട്ടിനു മെസിക്കും എംബാപ്പെയ്ക്കും വെല്ലുവിളിയായേക്കാവുന്ന നോർവെയുടെ ഏർലിംഗ് ഹാലൻഡും ലോകകപ്പിലെ അരങ്ങേറ്റം ഒട്ടും മോശമാക്കിയില്ല. ഇറാക്കിനെതിരേ തന്റെ ട്രേഡ് മാർക്ക് ഇരട്ട ഗോളുകളുമായി ഹാലൻഡും ഗോൾഡൻ ബൂട്ടിനായി തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.
ഇത്തവണ കരുത്തുറ്റ ടീമുമായി എത്തുന്ന നോർവെ ലോകകപ്പിൽ എത്രമാത്രം മുന്നോട്ടുപോകും എന്നതിനെ ആശ്രയിച്ചിരിക്കും ഹാലൻഡിന്റെ സുവർണപാദുകമോഹം. നാലോ അഞ്ചോ കളികൾ കിട്ടിയാൽപോലും ഗോൾഡൻ ബൂട്ട് അടിച്ചെടുക്കാനുള്ള ടാലന്റ് ഹാലൻഡിനുണ്ട്.
മെസി ട്രിക്കിൽ റിക്കാർഡുകൾ തരിപ്പണം
ആദ്യ മത്സരത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കിരീടം നിലനിർത്താനുള്ള യാത്ര തുടങ്ങിയത്. മത്സരത്തിൽ തകർപ്പൻ ഹാട്രിക് കുറിച്ചുകൊണ്ട് ക്യാപ്റ്റൻ ലയണൽ മെസി ലോകകപ്പ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തു.
ഈ ഗോളുകളോടെ എണ്ണത്തിൽ 16 ഗോളുമായി മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പം എത്തിയ മെസി ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനുമായി.
വഴിമാറിയത് 2018-ൽ സ്പെയിനെതിരേ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റിക്കാർഡ്.
എംബാപ്പെയുടെ റിക്കാർഡ് വേട്ടയും ഹാലൻഡിന്റെ കന്നി അങ്കവും
സെനഗലിനെതിരായ മത്സരത്തിൽ ഫ്രാൻസ് ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് വിജയം വരിച്ചപ്പോൾ ചുക്കാൻപിടിച്ചത് കിലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനമാണ്.
മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ എംബാപ്പെ, ഒലിവർ ജിറൂഡിനെ മറികടന്ന് ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരനായി മാറി.
ലോകകപ്പിൽ മാത്രം എംബാപ്പെയുടെ ആകെ ഗോൾ സമ്പാദ്യം ഇതോടെ പതിനാലിലേക്ക് ഉയർന്നു. മറുഭാഗത്ത് ലോകകപ്പ് വേദിയിലേക്ക് വലിയൊരു ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ നോർവെയ്ക്കായി ഏർലിംഗ് ഹാലൻഡ് തന്റെ ക്ലാസ് തെളിയിച്ചു.
ഇറാഖിനെ ഒന്നിനെതിരേ നാലുഗോളുകൾക്ക് തകർത്ത മത്സരത്തിൽ ഇരട്ട ഗോളുകളുമായാണ് ഹാലൻഡ് തന്റെ ലോകകപ്പ് അരങ്ങേറ്റം അതിഗംഭീരമാക്കിയത്.
കാത്തിരിപ്പ് സിആർ സെവന്റെ ലാസ്റ്റ് ഡാൻസിനായി
മെസിയും എംബാപ്പെയും ഹാലൻഡും ആദ്യ മത്സരങ്ങളിൽ തന്നെ കളം നിറഞ്ഞു കഴിഞ്ഞപ്പോൾ, ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നത് കരിയറിലെ ആറാം ലോകകപ്പിനായി ബൂട്ടണിയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തിനാണ്.
തന്റെ കരിയറിലെ ഒരേയൊരു കനകസിംഹാസനം ലക്ഷ്യമിട്ടാണ് റൊണാൾഡോ ഇന്ന് രാത്രി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് എതിരെ ഹൂസ്റ്റണിൽ കളത്തിലിറങ്ങുന്നത്.
മെസിയുടെ ഹാട്രിക്കും എംബാപ്പെയുടെയും ഹാലൻഡിന്റെയും ഇരട്ട ഗോളുകളും നൽകുന്ന വലിയ ആവേശം റൊണാൾഡോയെ എത്രത്തോളം പ്രചോദിപ്പിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഗോൾഡൻ ബോളിനായുള്ള ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പോരാട്ടത്തിന് വടക്കേ അമേരിക്കൻ മണ്ണിൽ ഔദ്യോഗികമായി തിരികൊളുത്തിക്കഴിഞ്ഞു.
Sports
അരീന: ഫോർവേഡ് താരം കിലിയൻ എംബാപ്പെയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന ഫ്രഞ്ച് ലേബർ കോടതി വിധിക്കെതിരേ അപ്പീൽ നൽകില്ലെന്ന് പാരീസ് സെന്റ് ജർമെയ്ൻ (പിഎസ്ജി). എംബാപ്പെയ്ക്ക് 61 മില്ല്യണ്‍ യൂറോ (640 കോടി രൂപ) ശന്പളവും ബോണസും നൽകണമെന്നായിരുന്നു കോടതി വിധി.
പിഎസ്ജിക്കൊപ്പമുള്ള ഏഴ് സീസണുകൾക്ക് ശേഷം എംബാപ്പെ റയൽ മാഡ്രിഡിൽ ചേർന്നു. 30 ദശലക്ഷം യൂറോ (320 കോടി രൂപ) വാർഷിക ശന്പളമാണ് ക്ലബിൽ താരത്തിന് ലഭിക്കുന്നത്. പിഎസ്ജിക്കായി 308 മത്സരങ്ങളിൽനിന്ന് എംബാപ്പെ 256 ഗോളുകൾ നേടിയിരുന്നു.
Sports
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയൽ മാഡ്രിഡിന് ജയം. ഏവേ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കു വിയ്യാറയലിനെ വീഴ്ത്തി റയൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ജയം നിര്‍ണയിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ വിനീഷ്യസ് ജൂണിയറിന്റെ ക്രോസ് തടയാനുള്ള ശ്രമത്തിനിടെ ലഭിച്ച പന്ത് വലയിലെത്തിച്ചാണ് എംബാപ്പെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഇതോടെ ഈ സീസണിലെ താരത്തിന്റെ ലീഗ് ഗോളുകളുടെ എണ്ണം 20 ആയി.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച താരം റയലിന്റെ വിജയം ഉറപ്പിച്ചു. വിനീഷ്യസ് ജൂണിയർ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല.
ജയത്തോടെ 21 കളിയില്‍ നിന്ന് 51 പോയിന്റുമായാണ് റയല്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 20 കളിയില്‍ 49 പോയിന്റുമായി ബാഴ്സലോണ രണ്ടാമതാണ്.
Sports
സ്പെയിൻ: സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിന് ജയം. കിലിയൻ എംബാപ്പെയും റൗൾ അസെൻസിയോയും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് മാഡ്രിഡ് ലവന്റെസിനെ തകർത്തു.
Sports
ജിറോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനു തിരിച്ചടി. എവേ പോരാട്ടത്തില്‍ കുഞ്ഞന്മാരായ ജിറോണയോട് 1-1ന് റയല്‍ മാഡ്രിഡ് സമനിലയില്‍ കുടുങ്ങി.
45-ാം മിനിറ്റില്‍ ലീഡ് നേടിയ ജിറോണയെ 67-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെ നേടിയ പെനാല്‍റ്റി ഗോളിലാണ് റയല്‍ സമനിലയില്‍ പിടിച്ചത്. ഈ വര്‍ഷം എംബപ്പെയുടെ 60-ാം ഗോളാണ്.
സമനിലയോടെ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തു തുടരും. 14 മത്സരങ്ങളില്‍നിന്ന് 33 പോയിന്റാണ് റയലിനുള്ളത്. ലാ ലിഗയില്‍ റയലിന്റെ തുടര്‍ച്ചയായ മൂന്നാം സമനിലയാണ്. 34 പോയിന്റുമായി എഫ്സി ബാഴ്സലോണയാണ് ലീഗിന്റെ തലപ്പത്ത്.